Blog Archive

Wednesday, October 27, 2010

ശശി തരൂരും വന്ദേമാതരവും

ന്ദേമാതരത്തെ ദേശീയഗീതമായി ഭാരതസര്‍ക്കാരും ഇന്ത്യന്‍ ജനതയും അംഗീകരിച്ചിട്ടുണ്ട്‌. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന ആശയവുമായി സ്വാതന്ത്ര്യത്തിനായി പോരാടിയ ആയിരങ്ങള്‍ ഏറ്റുപാടിയിട്ടുള്ളതാണ്‌ വന്ദേമാതരം. അന്ന്‌ അത്‌ ഏറ്റു പാടിയവര്‍ക്കിടയില്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ പാഴ്‌സിയെന്നോ ക്രിസ്‌ത്യാനിയെന്നോ വേര്‍തിരിവുണ്ടായിരുന്നില്ല. അതിനാരും ശ്രമിച്ചിട്ടുമില്ല.
ഇപ്പോഴിതാ ഭാരതമൊട്ടാകെ ജാതിമതവര്‍ഗ്ഗവര്‍ണ്ണ ചിന്തകളില്ലാതെ ഒരേ സ്വരത്തില്‍ ലക്ഷക്കണക്കിനു ദേശസ്‌നേഹികള്‍ നെഞ്ചോടുചേര്‍ത്ത വന്ദേമാതരത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തള്ളിപറയുന്നു. ഇന്ത്യാസര്‍ക്കാരിന്റെ പ്രതിനിധി കേന്ദ്രവിദേശകാര്യസഹമന്ത്രിയായ ശശി തരൂരും വന്ദേമാതരത്തെ തരം താഴ്‌ത്തും വിധം പ്രസംഗിച്ചിരിക്കുകയാണ്‌. തിരുവനന്തപുരം സി.എസ്‌.ഐ. ചര്‍ച്ചിന്റെ 150-ാം വാര്‍ഷികാഘോഷസമാപനചടങ്ങിനോടനുബന്ധിച്ചായിരുന്നു ശശിതരൂരിന്റെ അഭിപ്രായ പ്രകടനം. വന്ദേമാതരംപോലുള്ള ദേശീയഗീതങ്ങള്‍ എല്ലാവരും പാടേണ്ടതില്ലെന്നാണ്‌ ശശിതരൂര്‍ പറയുന്നത്‌. അഭിപ്രായത്തിലൂടെ മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ദേശസ്‌നേഹത്തെയും ശശി തരൂര്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്‌. ഒരു ചര്‍ച്ചിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു ഇത്തരത്തിലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിന്റെ യുക്തിപോലും സംശയാസ്‌പദമാണ്‌. ദേശീയഗാനത്തെ അവഹേളിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടു കോടതി നടപടികള്‍ നേരിടുന്ന വ്യക്തികൂടിയാണ്‌ ശശിതരൂര്‍.
ആരാണ്‌ ഈ ശശിതരൂര്‍? ഇപ്പോഴത്തെ കേന്ദ്രവിദേശകാര്യമന്ത്രി പദവിക്കുമുമ്പ്‌ ഐക്യരാഷ്‌ട്രസഭ എന്ന സംഘടനയുടെ അണ്ടര്‍ സെക്രട്ടറി പദവി വഹിച്ചിരുന്നയാള്‍. ആ കാലയളവില്‍ ഇന്ത്യാ മഹാരാജ്യത്തിനു എന്തു ചെയ്‌തുവെന്നു വ്യക്തമാക്കാന്‍ യാതൊന്നുമില്ലാതെ ഇന്ത്യയുടെ ജനപ്രതിനിധിയെന്ന നിലയില്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കാന്‍ ഇറങ്ങിപുറപ്പെട്ടശേഷം നാണംകെട്ടു പിന്‍വാങ്ങേണ്ടിവന്ന വ്യക്തിത്വം. പിന്നീട്‌ മന്ത്രിയായപ്പോള്‍ നിരവധി ദരിദ്രനാരായണന്മാരുള്ള ഇന്ത്യയില്‍ ദിനംപ്രതി നാല്‍പ്പതിനായിരം രൂപാ വിലയുള്ള മുറിയില്‍ മാസങ്ങളോളം തങ്ങിയതിന്റെ പേരില്‍ വിവാദനായകന്‍. ജനസേവനത്തിനു ഇറങ്ങിപുറപ്പെട്ടശേഷവും സ്വകാര്യത ഇല്ലെന്നു നിലവിളിച്ചയാള്‍. തെരഞ്ഞെടുപ്പുകാലത്ത്‌ നാടുനീളെ വൃത്തികേടാക്കി പോസ്റ്ററുകള്‍ ഒട്ടിക്കുകയും ആവശ്യം കഴിഞ്ഞ്‌ അവ കീറികളഞ്ഞു `മാതൃക' യാകുകയും ചെയ്‌ത വ്യക്തി. ഇങ്ങനെ പോകുന്നു സ്വന്തം കാര്യത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ശശിതരൂരിനെക്കുറിച്ചുള്ള കാര്യങ്ങള്‍.
പിന്നെ വന്ദേമാതരവും ശശിതരൂരും തമ്മില്‍ ഒരു ബന്ധമുണ്ട്‌. അതറിയണമെങ്കില്‍ കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകാലത്തേയ്‌ക്ക്‌ ഒന്നു മടങ്ങിപോകണം. തെരഞ്ഞെടുപ്പുകാലത്ത്‌ ശശി തരൂരിനായി ഒരു തെരഞ്ഞെടുപ്പു പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. അതിപ്രകാരമായിരുന്നു.
വന്ദേമാതരം പാടാം വന്ദേമാതരം
വന്ദേമാതരം പാടാം വന്ദേമാതരം
സ്വാതന്ത്ര്യത്തിന്‍ മായികഗീതം വന്ദേമാതരം
ദേശസ്‌നേഹമഹോന്നതതത്വം വന്ദേമാതരം
മൂവര്‍ണ്ണക്കൊടിയേന്തിടാം
നെഞ്ചുവിരിച്ചു നടന്നീടാം
ശശിതരൂരിനെ വിജയിപ്പിക്കാന്‍
കൈപ്പത്തിക്കു വോട്ടു ചെയ്‌തീടാം
വന്ദേമാതരം പാടാം വന്ദേമാതരം
വന്ദേമാതരം പാടാം വന്ദേമാതരം
ഗാനം തുടരുന്നു
രക്തദാഹികളും തീവ്രവാദികളും
ആട്ടിന്‍തോലുപുതച്ചുവരുന്നു
ജാഗ്രത..... ജാഗ്രത...........
വന്ദേമാതരം പാടാം വന്ദേമാതരം

എബി ജെ. ജോസ്‌


26/11/09

No comments: